Wednesday, November 9, 2011

വെള്ളിത്തിരയിലെ ഒക്ടോബര്‍ വിപ്ലവം....


ഒക്ടോബറിന്റെ അവസാനവും നവംബറിന്റെ ആദ്യവുമായി തിരുവനന്തപുരത്ത് തീയേറ്ററുകളില്‍ കണ്ട രണ്ടു ചിത്രങ്ങളാണ് ഇന്ത്യന്‍ റുപ്പിയും കൃഷ്ണനും രാധയും... ഈ ചിത്രങ്ങളിലെ രണ്ടു താരങ്ങള്‍ മലയാള സിനിമയുടെ വിപ്ലവകാരികളാവുകയാണ്.. അഭിനയത്തിന്റെ അങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്ന തിലകനും ഇങ്ങേത്തലയ്ക്കലെന്ന് ഒരു കൂട്ടം ചലച്ചിത്ര ബുദ്ധിജീവികള്‍ വി

ധിയെഴുതുന്ന സന്തോഷ് പണ്ഡിറ്റും.. കുറേക്കാലമായി തകര്‍ക്കപ്പെട്ടിരുന്ന ചലച്ചിത്രജീവിതത്തില്‍ നിന്നുള്ള തിലകന്റെ തിരിച്ചുവരവാണ് ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍ എന്ന കഥാപാത്രം.... ക്യാമറയൊഴിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള മറ്റു ജോലികളെല്ലാം ചെയ്തുകൊണ്ടുള്ള വെള്ളിത്തിരയിലേക്കുള്ള കുതിച്ചുചാട്ടമാണ് സന്തോഷ് പണ്ഡിറ്റിന്റേത്...
സന്തോഷ് പണ്ഡിറ്റിന്റെയും തിലകന്റേയും ധൈര്യം അംഗീകരിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി മലയാള സിനിമയില്‍ നിറഞ്ഞാടി പത്തിലധികം ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തിലകനെ ഒതുക്കിയത് ചലച്ചിത്രലോകത്തെ 'സുഹൃത്തുക്കള്‍' തന്നെയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ പതിനഞ്ചിനക
ത്ത് ചിത്രങ്ങളില്‍ മാത്രമേ മലയാള സിനിമയ്ക്ക് അദ്ദേഹത്തെ അഭിനയിപ്പിക്കാനായുള്ളു... അടിച്ചമര്‍ത്തപ്പെടുന്തോറും ശക്തിപ്പെട്ടുവരുന്ന തിലകനിലെ വീര്യം അച്യുതമേനോനെ കാഴ്ചക്കാരന്റെ ആവേശമാക്കി മാറ്റാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ അദ്ദേഹത്തിലേക്കെത്തിച്ച രഞ്ജിത്തിനും ഇതില്‍ അഭിമാനിക്കാം.

സന്തോഷ് പണ്ഡിറ്റ് മറ്റൊരു അത്ഭുതമാണ്... അ്ഞ്ചുലക്ഷം രൂപയില്‍ സിനിമ നിര്‍മ്മിക്കുകയും മൂന്നാഴ്ചകൊണ്ട് മൂന്നിരട്ടി രൂപ തീയേറ്ററില്‍ നിന്നും വാരുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് നമ്മുടെ ചലച്ചിത്രതമ്പുരാന്‍മാരുടെ നെഞ്ചത്തുകസേരയിട്ടിരുന്നുകൊണ്ടാണ് തന്റെ അടുത്ത ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എങ്ങനെയൊരു ചിത്രം വിജയിപ്പിക്കാം (എങ്ങനെ കാശുണ്ടാക്കാം) എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും... ഇതിനേക്കാള്‍ ചിലവുകുറഞ്ഞ രീതിയില്‍ രണ്ടു മൂന്നു ബഡ് റൂമിലും കുളിമുറികളിലുമായി ഷൂട്ട് ചെയ്ത് അരണ്ടവെളിച്ചത്തില്‍ പ്രദര്‍ശിപ്പിച്ച് യുവാക്കളെ കോള്‍മയിര്‍ കൊള്ളിച്ച് കാശുകൊയ്ത ഷക്കീലചിത്രങ്ങള്‍ക്ക് ശേഷം യുവാക്കളെ ഇത്രയേറെ ആകര്‍ഷിച്ച ഒരു ചിത്രം അടുത്തകാലത്ത് തീയേറ്ററുകളിലെത്തിയിട്ടില്ല...

താനൊരുക്കിയ ഗാനങ്ങളുടെ യൂടൂബിലെ പ്രിവ്യുവിലൂടെയും യൂടൂബില്‍ ഹിറ്റായ ട്രെയിലറിലൂടെയും താന്‍ എന്താണ് സിനിമയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു. അതു മനസ്സിലാക്കിയിട്ടു തന്നെയാണ് തീയേറ്ററിലേക്ക് യു
വാക്കള്‍ കാശുകൊടുത്ത് ഇടിച്ചുകയറിയത്.... ഫാന്‍സ് അസോസിയേഷനുകളെ സൃഷ്ടിച്ച് ബള്‍ക്കായി ടിക്കറ്റ് പര്‍ച്ചേസ് ചെയ്ത് തീയേറ്ററുകള്‍ക്ക് മുന്‍വശം ഉത്സവപ്പറമ്പും രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫഌക്‌സ് ബോര്‍ഡുകളുടെ ശവപ്പറമ്പുമാക്കുന്ന തരത്തിലേക്ക് സന്തോഷ് പണ്ഡിറ്റ് അധഃപതിച്ചിട്ടില്ലെന്ന് വിശ്വസിക്കാം.

കൃഷ്ണനും രാധയും എന്ന സിനിമയെക്കാള്‍ മോശം നിലവാരത്തിലുള്ള (സിനിമയുടെ ഷൂട്ടിംഗ് പോലും കണ്ടിട്ടില്ലാത്ത വ്യക്തിയാണ് താന്‍ എന്ന് സന്തോഷ് പറയുന്നുണ്ട്...) ചിത്രങ്ങള്‍ പടച്ചുവിട്ട നമ്മുടെ ചലച്ചിത്ര തമ്പുരാന്‍മാര്‍ക്ക് ഇയാളുടെ ചിത്രങ്ങള്‍ കാശുമുടക്കി കാണുന്ന പ്രേക്ഷകനും നല്‍കുന്ന അടി വളരെ വലുതാണ്...

തിലകന്റെ കാര്യവും വ്യത്യസ്തമല്ല... മലയാള സിനിമയിലെ ഈ അതുല്യ പ്രതിഭയെ ഒതുക്കിയതെന്തിന് എന്ന് നമ്മു
ടെ ചലച്ചിത്ര തമ്പുരാക്കന്‍മാര്‍ തീര്‍ച്ചയായും ഇന്ത്യന്‍ റുപ്പീ കണ്ടാല്‍ ചിന്തിക്കും... അത്രയ്ക്ക് മെയ് വഴക്കത്തോടെയാണ്
അച്യുതമേനോനെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചത്... കഴിഞ്ഞ ആറുവര്‍ഷമായി വിനയന്റെയോ മറ്റു ചില ലോബഡ്ജറ്റ് സംവിധായകന്‍മാരുടെയോ ചിത്രങ്ങളില്‍ മാത്രം തലകാണിച്ച് കഴിയാനായിരുന്നു അദ്ദേഹത്തിന്റെ വിധി...

ഈ രണ്ട് പേരും മലയാളസിനിമയില്‍ നല്‍കിയ സന്ദേശമെന്താണെന്ന് നമ്മുടെ ചലച്ചിത്രകാരന്‍മാര്‍ ചിന്തിക്കണം...

Monday, July 25, 2011

യുവസിനിമയുടെ ചാപ്പയും കുരിശും


മലയാള സിനിമയ്‌ക്ക്‌ നല്ല കാലമാണെന്ന്‌ കരുതാം... സാള്‍ട്ട്‌ ആന്റ്‌ പേപ്പര്‍ എന്ന മികച്ച ഒരു ചിത്രത്തിന്‌ പിറകെയെത്തിയ ചാപ്പയും കുരിശും ആ ഒരു പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. സമീര്‍ തഹീര്‍ (സംവിധാനം), ലിസ്റ്റണ്‍ ജോസഫ്‌ (നിര്‍മ്മാണം), ഉണ്ണി (തിരക്കഥ), ഫഹദ്‌ ഫാസില്‍, വിനീത്‌ ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, റോമ, നിവേദിത (അഭിനയം), റെക്‌സ്‌ വിജയന്‍ (സംഗീതം), ജോമോന്‍ ടി ജോണ്‍ (ക്യാമറ) തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ ചാപ്പാക്കുരിശ്‌ എന്ന ചിത്രത്തിന്റെ അരങ്ങിലും അണിയറയിലുമെന്നതുകൊണ്ടു തന്നെ യുവത്വത്തിന്റെ സ്‌പീഡും സൗന്ദര്യവും ഈ ചിത്രത്തിന്റെ ഓരോ ഫ്രെയിമിലും നമുക്ക്‌ കാണാന്‍ സാധിക്കുന്നു. മൊബൈലും യു ടൂബും മൊബൈല്‍ വീഡിയോയുമൊക്കെ ഹരമായി മാറിയിരിക്കുന്ന ഇക്കാലത്ത്‌ ഈ ചിത്രം യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്നതിന്‌ കാരണവും ചിത്രത്തിന്‌ പിന്നിലെ ഈ യുവസാന്നിധ്യമാണ്‌.
അര്‍ജുന്‍ (ഫഹദ്‌ ഫാസില്‍) എന്ന ബിസിനസുകാരനായ യുവാവിനും അന്‍സാരി (വിനീത്‌ ശ്രീനിവാസന്‍) എന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനും തമ്മിലുള്ള മത്സരമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. തന്റെ ബിസിനസ്‌ വിവരങ്ങളും, കാമുകിയുമായുള്ള ശാരീരികബന്ധത്തിന്റെ വീഡിയോയും അടങ്ങിയ മൊബൈല്‍ നഷ്‌ടപ്പെട്ടുപോയ അര്‍ജുനും, മൊബൈല്‍ കൈയില്‍ കിട്ടിയെങ്കിലും അത്‌ വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ലാതാവുന്ന അന്‍സാരിയും തമ്മിലുള്ള ഈ മത്സരത്തില്‍ പ്രണയവും കാമവും ദ്യേഷ്യവും വൈരാഗ്യവുമെല്ലാം യഥാവിധി ചേര്‍ത്തിട്ടുണ്ട്‌ സംവിധായകനും തിരക്കഥാകൃത്തും. സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ കാമവും വയലന്‍സും തീവ്രമായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞുവെന്നതും സംവിധായക - തിരക്കഥാകൃത്തുക്കളുടെ കഴിവുതന്നെയാണ്‌. സോണിയയും (രമ്യാ നമ്പീശന്‍), ആനും (റോമ), അര്‍ജുന്റെ ജീവിതത്തിലെത്തുമ്പോള്‍ നഫീസ (നിവേദിത) അന്‍സാരിയുടെ മനസില്‍ പ്രണയത്തിന്റെ പൂക്കള്‍ വിരിയിക്കുന്നു.
കാശിനോ ഭീഷണിപ്പെടുത്തലിനോ നില്‍ക്കാതെ തനിക്ക്‌ യാതൊരു പ്രയോജനവുമില്ലാത്ത മൊബൈല്‍ കൈയില്‍ സൂക്ഷിക്കുന്ന അന്‍സാരിയുടെ ആ മാനസികാവസ്ഥയ്‌ക്ക്‌ കാരണം വ്യക്തമാക്കുന്നതിലുള്‍പ്പെടെ ചില രംഗങ്ങളില്‍ സംവിധായക -തിരക്കാഥാകൃത്തുക്കള്‍ പതറിപ്പോകുന്നുണ്ട്‌. മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാര്‍ കാണിക്കന്ന വിഡ്ഡിത്തങ്ങള്‍ക്കുമുന്നില്‍ `പിള്ളാരല്ലേ... സിനിമയല്ലേ...' എന്ന്‌ കരുതി വിട്ടുകളയാവുന്നതിനപ്പുറം `പ്രതിസന്ധി'കള്‍ ചിത്രത്തില്‍ ഈ യുവാക്കള്‍ സൃഷ്‌ടിച്ചിട്ടില്ല..
ചാപ്പയും കുരിശും പോലെ (മധ്യകേരളത്തില്‍ നാണയം വച്ച്‌ ഹെഡ്‌ അല്ലെങ്കില്‍ ടെയില്‍ ടോസ്‌ ചെയ്യുന്നതുപോലുള്ള ഒരു പ്രയോഗമാണ്‌ ചാപ്പാകുരിശ്‌) വില്ലനാരാണ്‌ നായകനാരാണ്‌ എന്ന്‌ കണ്ടുപിടിക്കാന്‍ പ്രയാസമുള്ളതിനാല്‍ ഫഹദിനും വിനീതിനും അവരിലുള്ള നായകനെയും വില്ലനെയും പുറത്തുകൊണ്ടുവരാന്‍ കഴിയുന്നു... ഒരു ഗായകനായും നടനായും കഴിവു തെളിയിച്ച വീനിതിനെക്കാള്‍ ഈ ചിത്രം കാണുന്ന പ്രേക്ഷകന്‌ ഒരു അത്ഭുതമാകുന്നത്‌ ഫഹദാണ്‌.... ബിസിനസുകാരനായ അര്‍ജുന്റെ ശരീരവും ശാരീരവും ഒരു പോലെ ഫഹദിന്‌ വഴങ്ങി. ആദ്യചിത്രമായ കൈയ്യെത്തും ദൂരത്തിലെപോലെ `കൈവിട്ട കളി'കള്‍ക്ക്‌ ഇനി അധികം പോകാതിരുന്നാല്‍ മലയാള സിനിമയിലെ നല്ല നടന്‍മാരിലൊന്നായി കാലം ഫഹദിനെ വിലയിരുത്തും. വിനീത്‌ ശ്രീനിവാസനും തന്റെ വേഷം മോശമാക്കിയില്ല. ദരിദ്രനായ ഒരു യുവാവിന്റെ മാനറിസങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ വിനീതിന്‌ കഴിഞ്ഞു.
രമ്യാ നമ്പീശന്‍ തന്നെയാണ്‌ നായികമാരില്‍ മുന്നില്‍. `കെണി'യില്‍ അകപ്പെട്ട ഒരു യുവതിയുടെ മാനസികാവസ്ഥ രമ്യ മനോഹരമായി വെള്ളിത്തിരയിലെത്തിച്ചു. നഫീസയായെത്തുന്ന നിവേദിത നല്‍കുന്ന നന്മയും സ്‌നേഹവും പ്രേക്ഷകന്റെ മനസിലുണ്ടാവും. അര്‍ജുന്റെ വധുവായ ആനായെത്തുന്ന റോമയും തന്റെ വേഷം മോശമാക്കിയില്ല. അര്‍ജുന്റെ സുഹൃത്തായ ജിനു ജോസഫും തന്റെ വേഷം മനോഹരമാക്കി.
ബിഗ്‌ ബിയിലൂടെയും ഡാഡികൂളിലൂടെയും ക്യാമറ തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിച്ച സമീര്‍ തഹീര്‍ സംവിധാനവും തനിക്ക്‌ വഴങ്ങുമെന്ന്‌ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. റെക്‌സ്‌ വിജയന്റെ സംഗീതവും ജോമോന്‍ ടി ജോണിന്റെ ക്യാമറയും സമീറിന്‌ അതിന്‌ ശക്തമായ പ്രോത്സാഹനം നല്‍കി.
ബ്രഹ്മാണ്ഡപരസ്യങ്ങളോ സൂപ്പര്‍താര നിരകളോ ഇല്ലാത്ത ചിത്രങ്ങള്‍ സാധാരണ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ നഷ്‌ടക്കച്ചവടങ്ങളാകില്ല തെളിയിക്കുകയാണ്‌ 2011ലെ മലയാള സിനിമയുടെ ആദ്യപകുതി.... ട്രാഫിക്കില്‍ തുടങ്ങി സാള്‍ട്ട്‌ ആന്റ്‌ പെപ്പറിലൂടെ ചാപ്പാക്കുരിശില്‍ എത്തിനില്‍ക്കുന്ന നവസിനിമയുടെ 2011ലെ വിജയം ആ പാഠമാണ്‌ മലയാള സിനിമയിലെ കാരണവന്‍മാരെ പഠിപ്പിക്കുന്നത്‌.

ജൂലൈ 24 ന് ജനയുഗം വാരാന്തത്തില്‍ വന്നത്



Sunday, June 5, 2011

നന്മനിറഞ്ഞ ജനപ്രിയന്‍


ഹൈേറഞ്ചിലെ സാധാരണക്കാരന്റെ ജീവിതകഥയ്ക്ക് അടുത്തകാലം വരെ മലയാളസിനിമ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മോഹന്‍ലാലിന്റെ ശിവന്‍കുട്ടിയും (ഭ്രമരം), മമ്മൂട്ടിയുടെ മൈക്കും (ലൗഡ് സ്പീക്കര്‍), ആന്‍ അഗസ്റ്റിന്റെ എല്‍സമ്മയും കുഞ്ചാക്കോ ബോബന്റെ പാലുണ്ണിയും (എല്‍സമ്മ എന്ന ആണ്‍കുട്ടി) ഏറ്റെടുത്തപ്രേക്ഷകര്‍ക്ക് മുന്നില്‍ ഹൈറേഞ്ചിലെ നന്മനിറഞ്ഞ യുവാവായ പ്രിയദര്‍ശനായി ജയസൂര്യയെത്തുകയാണ് ജനപ്രിയനില്‍. മിനിസ്‌ക്രീനില്‍ പ്രശസ്തനായ ബോബന്‍ സാമുവല്‍ സംവിധായകനാകുന്ന ഈ സിനിമയില്‍ ഒരു ജയസൂര്യ ചിത്രത്തിനാവശ്യമായ ഘടകങ്ങളെല്ലാം ചേര്‍ത്ത് തിരക്കഥയൊരുക്കിയിരിക്കുന്നത് ഒരു പിടി ഹാസ്യചിത്രങ്ങള്‍കൊണ്ട് തന്റേതായ കുറച്ച് പ്രേക്ഷകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ കൃഷ്ണ പൂജപ്പുരയാണ്.
അധ്വാനിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയദര്‍ശന്‍ എന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരന്‍ നഗരത്തിലെത്തുന്നതോടെയാണ് ജനപ്രിയന്റെ കഥ തുടങ്ങുന്നത്. സംവിധായകനാകാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരുദ്യോഗസ്ഥനായ വൈശാഖന്റെ (മനോജ് കെ ജയന്‍) ലീവ് വേക്കന്‍സിയിലാണ് താലൂക്ക് ഓഫീസിലെ ജീവനക്കാരനായി പ്രിയദര്‍ശനെത്തുന്നത്. നിഷ്‌കളങ്കമായ പെരുമാറ്റവും ജോലിയോടുള്ള കൂറും പ്രിയനെ സഹപ്രവര്‍ത്തകരുടെ പ്രിയങ്കരനാക്കുന്നു. ഇതിനിടെ അയല്‍പക്കത്തുള്ള പണക്കാരിയായ മീര (ഭാമ)യെ വേലക്കാരിയാണെന്ന് കരുതി പ്രിയന്‍ ഇഷ്ടപ്പെടുന്നതോടെ സിനിമ പുതിയ വഴിത്തിരിവിലെത്തുന്നു. സംവിധാനമോഹമുപേക്ഷിച്ച് വൈശാഖന്‍ തിരികെ ജോലിക്കെത്തുന്നതോടെ പ്രിയന്റെ ജോലിയും പ്രതിസന്ധിയിലാകുന്നു. തുടര്‍ന്ന് വൈശാഖനെ സംവിധായകനാക്കാനും തന്റെ തൊഴില്‍ അല്‍പ്പകാലത്തേക്ക് തുടര്‍ന്ന് കൊണ്ടുപോകാനും പ്രിയന്‍ നടത്തുന്ന ശ്രമത്തിലൂടെയാണ് ജനപ്രിയന്‍ പൂര്‍ത്തിയാകുന്നത്.
യുവാക്കളില്‍ നഷ്ടപ്പെട്ടുപോകുന്ന അധ്വാനശീലവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രിയദര്‍ശനിലൂടെ വരച്ചുകാട്ടുകയും അതേ സമയം സിനിമാജീവിതത്തിന്റെ മാസ്മരികതയില്‍ മയങ്ങി സ്വപ്നം കണ്ട് ജീവിക്കുന്ന മറ്റൊരു കൂട്ടം യുവാക്കളുടെ പ്രതിനിധിയായി വൈശാഖനെ അവതരിപ്പിക്കുകയുമാണ് തിരക്കഥാകൃത്തായ കൃഷ്ണ പൂജപ്പുര ജനപ്രിയനിലൂടെ ചെയ്തിരിക്കുന്നത്. സമൂഹത്തിലെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു യുവാക്കളെ മനോഹരമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ 'ട്രേഡ് മാര്‍ക്കാ'യ പുട്ടിന് തേങ്ങാപീര് പോലെ ഹാസ്യം ചേര്‍ക്കാനുള്ള കൃഷ്ണപൂജപ്പുരയുടെ ശ്രമം ഈ ചിത്രത്തിലുടനീളം കാണാം.
പ്രിയദര്‍ശനെപ്പോലുള്ള അയല്‍പക്കത്തെ ഒരു യുവാവായി കാഴ്ചക്കാരന് തോന്നിക്കുന്ന കഥാപാത്രങ്ങള്‍ ഒരു നടന്റെ നായകപദവിയിലേക്കുള്ള യാത്രയ്ക്ക് ആക്കം കൂട്ടുന്നവയാണ്. ജയസൂര്യയ്ക്ക് വേണ്ടിയൊരുക്കിയിരിക്കുന്ന ഈ വേഷം അദ്ദേഹത്തിന് മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.
ചിലപ്പോഴൊക്കെ വില്ലനാണെന്ന് തോന്നുന്ന വൈശാഖന്‍ മനോജിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. പക്കാ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യതിചലിച്ചുള്ള മനോജിന്റെ യാത്രയ്ക്ക് (സീനിയേഴ്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍) നല്ല മൈലേജ് നല്‍കാന്‍ ജനപ്രിയനിലെ വൈശാഖന് കഴിയും.
നായികമാരായ ഭാമയും സരയൂവും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി. തഹസീല്‍ദാര്‍ ചന്ദ്രസേനനായെത്തിയ ലാലു അലക്‌സ്, നിര്‍മ്മാതാവ് അച്ചായനായെത്തിയ ജഗതി ശ്രീകുമാര്‍, പ്രിയദര്‍ശന്റെ റൂംമേറ്റായ സലീംകുമാര്‍ എന്നിവരുടെ അഭിനയവും എടുത്തുപറയേണ്ടതാണ്.
അനൂപ് ചന്ദ്രന്‍, ശ്രീലത നമ്പൂതിരി, രശ്മി ബോബന്‍, ദേവന്‍, ഗീതാവിജയന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രദീപ് നായരാണ് ക്യാമറ. സന്തോഷ് വര്‍മ്മയുടെയും മഞ്ചു വെള്ളായണിയുടെയും ഗാനങ്ങള്‍ക്ക് ആര്‍ ഗൗതം സംഗീതമൊരുക്കി.
പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുക എന്നതുതന്നെയാണ് ഇന്നത്തെ മലയാള സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ജനപ്രിയന്റെ അണിയറക്കാര്‍ക്ക് കഴിഞ്ഞുവെന്നത് തന്നെ ഏറ്റവും വലിയ വിജയം. പോരായ്മകള്‍ നിരവധിയുണ്ടെങ്കിലും കുടുംബത്തോടെ വന്നിരുന്ന് കാണുമ്പോള്‍ ചിരിപ്പിച്ച്, സന്തോഷിപ്പിച്ച്, അല്‍പം ഹൃദയത്തില്‍ സ്പര്‍ശിച്ച് കടന്നുപോകുന്ന സിനിമകളെ ഏറ്റുവാങ്ങുന്ന പ്രേക്ഷകര്‍ക്ക് ജനപ്രിയന്‍ പ്രീയനാവുന്നതും അതുകൊണ്ടുതന്നെയാണ്.
(2011 ജൂണ്‍ 5 ന് ജനയുഗം വാരാന്തം പ്രസിദ്ധീകരിച്ചത്)